പുഴ പറയുന്നത്


കാലമേ,

നിന്‍റെ ശബ്ദങ്ങളിന്നെന്‍റെ 

കാതടപ്പിക്കുന്നു

കാഴ്ചകള്‍ പിന്നെയും

വേദന ചുരത്തുന്നു

ഹൃദയം തപിക്കുന്നു; വിരഹങ്ങ-

ളോരോന്നടിഞ്ഞെന്‍റെ 

ധമനിക്കു കട്ടി കൂടുന്നു

കരയുവാനാവുകയില്ല-

യെനിക്കിന്നു, മിഴിനീരു പോലും

നീ ഊറ്റിയെടുത്തല്ലോ!

ഭൂതായനങ്ങള്‍ 

തിരന്ഞ്ഞൊന്നു നോക്കുകില്‍,

കാണാം, നിനക്കെന്‍റെ (നിന്‍റെയും)

പൂര്‍വസൌഭാഗ്യങ്ങള്‍


ഉത്തുംഗശൃംഗങ്ങളില്‍- 

നിന്നിരമ്പിക്കുതിച്ചതും

താഴെ പതിച്ചതും, 

മന്നിന്‍റെ താളപത്മങ്ങള്‍-

ക്കുയിരു പകര്‍ന്നതും

ദൂരേക്ക് ദേശാടനങ്ങള്‍ക്കു പോയതും

വേനലെന്‍ മേനിയില്‍

ഓളങ്ങള്‍ നെയ്തതും

വര്‍ഷര്‍ത്തുവില്‍

ജലഗര്‍ഭം ധരിച്ചതും

ഇന്നലെയെന്നപോല്‍

ഓര്‍മിക്കയാണെന്‍

ഇന്നിന്‍റെ വേട്ടയ്ക്കടിപ്പെട്ട മാനസം!


എവിടെ, ഞാനിന്നലെ -

കണ്ട നീലാകാശം?

മാമരക്കാടുകള്‍, മഴ പെയ്ത വഴികള്‍?

എവിടെ, ഞാനിന്നലെ-

കേട്ട കിളിമൊഴികള്‍?

കലപ്പ മുറുകുന്ന

വായ്ത്താരിയീണങ്ങള്‍?

(എവിടെ,യെന്‍ തീരങ്ങളില്‍ 

വന്നിരുന്നിളം കാറ്റേറ്റു -

പൂത്തുതളിര്‍ത്ത മനസ്സുകള്‍?)


ഇന്നിതാ,യെന്‍റെ 

ചോരയില്‍പ്പോലും

നിന്‍ വലംകൈ

വിഷം കലര്‍ത്തുന്നു

ആദിതൊട്ടെന്നി-

ലൊട്ടിയ പ്രാണനും

ലോറിക്കരങ്ങളില്‍

പിടഞ്ഞുവീഴുന്നു

നിന്‍റെ ഉത്തരപ്പങ്ക കറങ്ങവേ,

എന്ത്, എന്‍ശ്വാസം 

നിലച്ചുപോകുന്നുവോ

ഓര്‍മകള്‍ നിദ്രയെ-

ച്ചൂഴ്ന്നു നില്‍ക്കുന്നുവോ

പ്രജ്ഞയറ്റു തളര്‍ന്നുപോകുന്നുവോ


ഇനിയെന്ത്, ഇനിയെന്ത് കാലമേ?

മരണപ്പെരുമ്പറ-

ക്കൊട്ടു ഞാന്‍ കേള്‍ക്കുന്നു

ഭൂതലങ്ങളില്‍,

നിന്‍ നിഴല്‍ക്കോലങ്ങള്‍

ഭൂതം കണക്കെന്നെ

പേടിപ്പെടുത്തവേ

വയ്യ, നെഞ്ചു കിതയ്ക്കുന്നു

ഞാനിനി , ഭൂമിക്കടിയിലൂ-

ടൊഴുകേണമോ സഖേ?!




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ